02 December, 2009

പോയിന്റ്‌ ബ്ലാങ്ക്

( നിര്‍മലാ ജോസഫിന് )


ഈ വെടിയുണ്ടകള്‍ക്കും
പല മരണങ്ങള്‍ക്കുമിടയില്‍
എവിടെയോ എപ്പോഴോ
ഒരു തോക്ക് ഒളിച്ചിരിപ്പുണ്ട്.
വെടിയുണ്ട തുളച്ചിറങ്ങി
ചിതറിയ ഓര്മകള്‍ക്കിടയില്‍
ആരോ ഉപേക്ഷിച്ചിട്ടുപോയ
അമ്ലത്തുള വീണ പ്രണയം.
മരണക്കുറിപ്പില്‍ ആരും
തോക്കിന്റെ നിസ്സഹായത
പരാമര്ശിച്ചെന്നിരിക്കില്ല.
കാഞ്ചിയുടെ മെയ് വഴക്കവും
ചരിത്രമായി മാറിയിരിക്കും.
അനുശോചനങ്ങള്‍ക്കിടെ ആരും
ഓര്‍ക്കില്ല നിന്നെ. എന്നുമുള്ളില്‍
ഉന്‍മാദം നിറച്ചു നിന്ന നിന്നെ.
അകമേ കലമ്പി നിന്നു
കൊടുങ്കാറ്റു പുതച്ചു വന്ന
പ്രണയത്തെ.
ഈ ചോരച്ചാലുകള്‍ക്കും
ആത്മഹത്യ ചെയ്ത
വെടിയുണ്ടകള്‍ക്കുക്കുമിടയില്‍
പിടയ്ക്കുന്ന ഒരു നീല ഞരമ്പ്‌
സ്വയം ഉണര്ന്നിരിപ്പുണ്ട്.

1 comment:

  1. നേരത്തെ വായിച്ചു !
    തോക്കിന്റെ നിസ്സഹായതാവസ്ഥ
    ഒരു ചെറു പുകയായ്‌ കാഴ്ചയ്ക്ക്
    മുന്നിലുണ്ട് ...

    ReplyDelete