21 March, 2011

ആകാശമെന്നു വിളിക്കുന്നതിനെ



അവരവരുടെ വര്‍ത്തുള
ഭ്രമണപഥങ്ങളില്‍
നമ്മള്‍ ഏറ്റവും
അടുത്തുവരുന്ന
ഓര്‍മനാളായിരുന്നു ഇന്നലെ.
വിരലുകള്‍ കൊണ്ടു
തൊടാമായിരുന്ന
അത്രയുമടുത്ത്.
ഉടലുകള്‍ കൊണ്ട്
അറിയാമായിരുന്ന
അത്രയുമടുത്ത്.
ഒരു ശ്വാസംകൊണ്ടു
തൊട്ടെടുക്കാമായിരുന്നു
മറ്റൊന്നിനെ.
ഒരു ചുംബനം കൊണ്ട്
പൊതിഞ്ഞെടുക്കാമായിരുന്നു
ഭ്രമണവേഗത്തെയപ്പാടെ.
തൊട്ടടുത്ത നിമിഷം
ദുരൂഹലക്ഷ്യത്തിലേക്ക്
തെന്നിമാറുമെന്ന്
അറിയാമായിരുന്നിട്ടും.
തൊട്ടടുത്ത നിമിഷം
വിഭ്രമവേഗത്തിലേക്ക്
സ്വയമെടുത്തെറിയുമെന്ന്
അറിയാമായിരുന്നിട്ടും.
നിന്നില്‍ ഇടിച്ചിറങ്ങിയ
ഒരു കൊള്ളിയാന്‍
എന്നെയാണ്
ചുട്ടുപൊള്ളിച്ചതത്രയും.
ആകാശത്തെ നമ്മള്‍
അത്രമേല്‍
വെറുക്കുന്നതെന്താവാം.

2 comments:

  1. excellent

    ഒരു ചുംബനം കൊണ്ട്
    പൊതിഞ്ഞെടുക്കാമായിരുന്നു
    ഭ്രമണവേഗത്തെയപ്പാടെ

    ReplyDelete