16 March, 2011

മറഞ്ഞിരിപ്പത്





ഒരു കുന്തമുണ്ടായിരുന്നത്
കളഞ്ഞുപോയി അതിനിടെ.
പല പല കാര്യങ്ങളായിരുന്നെന്നേ.
അതിരില്‍ മണ്ണില്‍
മടവീഴ്ത്തിത്തുടങ്ങിയ
അവളുടെ ആ ചക്കരത്തേന്‍
വരിക്കപ്ലാവിന്‍റെ
നീണ്ടുവരുന്ന വിരലുകളുടെ
അറ്റത്ത് ഇത്തിരിയെങ്കിലും
രസം വച്ചൊന്നു
കരിച്ചുനോക്കുകയെങ്കിലും വേണ്ടേ.
അയയില്‍ തോരാനിട്ട
പകലിനെ പേരിനെങ്കിലും
ഒന്നുകുടഞ്ഞു മടക്കിവയ്ക്കണ്ടേ.
ഇപ്പുറത്തേക്കു നീളുന്ന
അവളുടെ കരിങ്കണ്ണുകളെ
കല്ലെടുത്തെറിഞ്ഞ്
ആട്ടിപ്പായിക്കണം.
ചിലതുണ്ട് കല്ലെത്രയെറിഞ്ഞാലും
പിന്നെയും ചാഞ്ഞും ചെരിഞ്ഞും നോട്ടം.
അപ്പുറത്തുനിന്നു കാക്കയും കുരുവിയും
കൊണ്ടിടുന്ന പലതരം
വിത്തുകളുണ്ട്.
നോക്കിനില്‍ക്കുന്ന നേരം മതി
നെഞ്ചിലോട്ടും മറ്റും
പടര്‍ന്നങ്ങു കയറാനായിട്ട്.
അതുങ്ങടെയൊക്കെ
കൂമ്പും തളിരുമൊക്കെ
സമയാസമയത്ത്
ഒടിച്ചുകളയാന്‍ വേറാരിരിക്കുന്നു.
ഇതിനിടയിലെപ്പോഴാണ്
ആകെയുണ്ടായിരുന്ന നശിച്ച കുന്തം
കാണാതായതെന്നാര്‍ക്കറിയാം.
തപ്പാമെന്നുവച്ചും നോക്കിയപ്പോള്‍
ആ കുടവും ഇരുന്നിടത്ത് നിന്ന്
എഴുന്നേറ്റുപോയിരിക്കുന്നു.
കണ്ടുപോയാല്‍ ഒന്നും രണ്ടും
പറഞ്ഞ് എന്തായിരുന്നു
ഉണ്ടാക്കുമായിരുന്ന പുകിലൊക്കെ.
ഒന്നിച്ച് ഒളിച്ചുപോയതാവാനും മതി.
ഒന്നിനൊന്നിനെ തപ്പേണ്ടവയൊക്കെ
ഒന്നിച്ചൊളിച്ചുപോയാല്‍
അവിടന്നുമിവിടന്നും ഇതൊക്കെ
തപ്പിയെടുക്കേണ്ടവര്‍
ചുറ്റിപ്പോവത്തേയുള്ളൂ.
അതൊന്നും വേണ്ടാത്ത
ബാക്കിയുള്ളവര്‍ക്ക് വകയായി,
ഓരോന്നോരോന്നു പറയാനും
നിറഞ്ഞുചിരിക്കാനും.

1 comment:

Followers

Blog Archive