12 March, 2011



മാറാട്ടം





എന്നാലും, കടുവയെന്നൊക്കെ
പറയുമെങ്കിലും
കാടടക്കി കാല്‍ക്കീഴില്‍
ചവിട്ടിനടക്കുമെന്നൊക്കെ
വിചാരിക്കുന്നെങ്കിലും
നമുക്ക് മേലുടുപ്പുകള്‍
പരസ്പരം വെച്ചുമാറാം
എന്ന് പറയാനെങ്ങനെ
തോന്നിയതെങ്ങനെ നിനക്ക്.
ഇരയെ ഓടിച്ചുപിടിച്ചു
അതിന്‍റെ ജീവനില്‍
നഖമാഴ്ത്താ‍നൊന്നും
താല്പര്യമില്ലെനിക്കിപ്പോഴും.
ഇണയുടെ കഴുത്തില്‍
കടിച്ചിറുക്കി
അലറിക്കിതച്ചൊരു
മൃഗഭോഗവും വയ്യെനിക്ക്‌.
കാട്ടിലെ തണ്ണീര്‍ച്ചോലയില്‍
എനിക്കവളുടെ മുഖം കാണണം.
ഒരു പൂമ്പാറ്റച്ചിറകില്‍
അവളെ പറപ്പിക്കണം.
ഒരു പൂക്കാടവളുടെ
ഉടലില്‍ പൂക്കണം.
ഞാനിവിടെ ഇപ്പോഴത്തെപ്പോലെ,
എപ്പോഴത്തെയും പോലെ
അങ്ങ് കൂടിക്കൊള്ളാമെന്നിരിക്കെ,
ഇന്നാളൊരു പുലിയും പൂച്ചയും
ഇതേ ചോദ്യവുമായി വന്നു.
എന്താ എല്ലാ ചോദ്യങ്ങളും
എന്നോട് മാത്രമെന്നു
അപ്പോഴൊക്കെയും
വെറുതെ ഓര്‍ത്തുകാണും.
ഇനിയിവിടെ ബാക്കി
ഞാന്‍ മാത്രമേയുള്ളൂ
എന്നുണ്ടോ, ആവോ.

11 March, 2011

അടുപ്പുകല്ല്


ഇക്കുറി വിരുന്നുമുറിയും
കിട്ടിയേ തീരൂ
എന്നവള്‍ വാശിപിടിക്കാമോ?.
അടുക്കളയും ഊണുമുറി
മണ്ഡലവും നല്‍കാമെന്നു
പറഞ്ഞപ്പോഴാ
അവളുടെ രാഷ്ട്രീയം
ശരിക്കും ഒന്നു കാണേണ്ടത്.
അതൊക്കെയും സംവരണ
മണ്ഡലമാണെന്ന്.
അതിലൊന്നും തൊട്ടുകളിക്കേണ്ടെന്ന്.
അപ്പോള്‍ കിടപ്പുമുറിയോ
എന്നൊരു തറുതല
ചോദിക്കാതിരുന്നില്ല.
അവിടെ മത്സരിക്കുമെന്ന് അവള്‍.
മത്സരിക്കട്ടെ എന്നും ഞാനും
വച്ചു. പെട്ടിയില്‍ എത്ര വീഴും
എന്നൊന്നറിയാമല്ലോ.
അവസാനം നോക്കുമ്പോഴുണ്ട്‌
എനിക്ക് പൂമുഖവും
അടുക്കളച്ചായ്പ്പും
പണ്ടപ്പച്ചനുണ്ടായിരുന്നപ്പോഴത്തെ
കുഴമ്പ് മണക്കുന്ന
നടുമുറ്റവും തൊടിയിലെ
കുളിമുറിയും മാത്രം.
ചര്‍ച്ച ഇന്നു രാത്രിയിലുമുണ്ട്
എന്നൊരു ആശ്വാസം മാത്രമേയുള്ളൂ.
പിന്തുണ വല്ലതും പിന്‍വലിച്ചാല്‍
മറ്റൊരു കൂട്ടുകക്ഷിയെ
കണ്ടുവെച്ചിട്ടുണ്ട് ഞാന്‍.
അവളുടെ മനസ്സിലിരുപ്പ്
എന്താണെന്ന് മാത്രം
സൂചനയൊന്നുമില്ല.
കുറുമുന്നണിയോ മറ്റോ.
ഏതായാലും,
അടുപ്പിലേക്കൊന്നു
കയറി നോക്കട്ടെ.

09 March, 2011

വീട് പണിയുന്നവന്‍




ഇതാ ഇപ്പോള്‍ നിന്‍റെ
ഈ വീട്ടില്‍.
നിന്‍റെ പൊക്കിള്‍ച്ചുഴിയെ
വലംവച്ചു നില്‍ക്കുന്ന
വ്യാളിയുടെ പച്ച കുത്ത്
എന്നെ തുറിച്ചുനോക്കുന്നതില്‍
എനിക്കൊട്ടുമില്ല പേടി.
ഇതെന്‍റെയും വീട്.
വീടെന്നു പറയാന്‍
എനിക്കുള്ളത് ഈ
ഉടല്‍ വീടുകള്‍.
എന്‍റെ, നിന്‍റെ
എന്നൊക്കെ വെറും
അലങ്കാരങ്ങള്‍.

നിന്‍റെ മലയടിവാരത്ത്
ഞാനെന്‍റെ വീടു പണിയും.
ദൂരെ കാണാം വ്യാളിയും കടന്ന്
മന്ദമൊഴുകി വരുന്നു
ഒരു നീര്‍ച്ചോല.
നീര്‍ച്ചോല നീന്തിച്ചെല്ലുന്നത്
മാടിമാടി വിളിക്കുന്ന
കടലിരമ്പങ്ങള്‍.
അവിടെ കൊച്ചുകൊച്ചു
കടലാസ് തോണികളിറക്കണം.
ആകെ നനഞ്ഞുകുതിര്‍ന്നു
കൊടുങ്കാറ്റില്‍ തകര്‍ന്ന്
അവയൊരിക്കലും തുറമുഖം വിടില്ല.
നങ്കൂരങ്ങളെ അപ്പാടെ കടപുഴക്കി
അനസ്യൂതം നീങ്ങുന്ന അടിയൊഴുക്ക്.
വീട്ടിലേക്ക് എന്നും വീശിയടിക്കുന്ന
കാറ്റിനു നിന്‍റെ
ഉച്ഛ്വാസത്തിന്‍റെ കരിപുരണ്ട
മണമായിരിക്കുമെന്ന്
ഇടയ്ക്കിടെ ഞാനാലോചിച്ചു പോകുന്നു.

എന്നാണു നീ നിന്‍റെ വീട്ടിലേക്ക്
തിരിച്ചുപോകുന്നതെന്നാണു
വ്യാളിയുടെ ചോദ്യം
ഞാനെപ്പോഴും
ഉത്തരമില്ലാതെ മടക്കുന്നു.
എനിക്കെവിടെയും വീടില്ല.
അല്ലെങ്കില്‍ എല്ലാം
എന്‍റെ വീടു തന്നെ.
എനിക്കു സ്വന്തമായുള്ളത്
ഉടല്‍വീടുകളെന്ന്
നീ കളിയായി ഓര്‍മിപ്പിക്കും.
ശരിയാണ്, നീ നിന്‍റെ
ഉടല്‍ വീടിനെ
എനിക്കു മാത്രമായെങ്ങനെ
തീറെഴുതിത്തരും.
അതും എന്നെപ്പോലൊരു
നാടോടിക്ക്.
എന്നെപ്പോലൊരു
കപ്പലോട്ടിക്ക്.
ഞാന്‍ ചക്രവാളത്തിന്‍റെ
കണ്ണില്‍ക്കണ്ണില്‍
നോക്കിയിട്ടുണ്ട്.
ഉപ്പുകാറ്റേറ്റ് എന്‍റെ
തൊലി വരണ്ടുപൊട്ടിയിരിക്കുന്നു.
കരള്‍ വിണ്ടിരിക്കുന്നു.
കണ്ണുകളില്‍ തിമിരത്തിന്‍റെ
കപ്പലോട്ടം കഴിഞ്ഞിരിക്കുന്നു.

ആരാണ് നിനക്ക് ഈ വ്യാളിയെ
പച്ചകുത്തിത്തന്നതെന്നു
ഞാന്‍ ചോദിക്കുമെന്നു
മനക്കോട്ട കെട്ടേണ്ട
വെറുതേ നീ. എന്നിട്ട്
ഉത്തരങ്ങള്‍ കൊണ്ടെന്‍റെ
കാമം കത്തിക്കാമെന്നും.
ആ ചിത്രകാരന്‍
ഞാനായിരുന്നെങ്കില്‍
എന്നു മാത്രമാണെനിക്ക്.
എങ്കില്‍ ഞാന്‍ വ്യാളിയെ
പച്ചകുത്തില്ല, കാരണം
എനിക്കതിനെ വരക്കാനറിയില്ല.
പകരം, ഞാനൊരു
വീടിന്‍റെ ചിത്രം
പച്ചകുത്തിയേനെ.
വീടു വരയ്ക്കാനേ എനിക്കറിയൂ.
നിന്‍റെ തൊലിപ്പുറത്തു
പറ്റിക്കിടക്കുന്ന വീട്.
ഒരിക്കലും തൊലിപ്പുറത്തുനിന്ന്
എഴുന്നേറ്റുനില്‍ക്കാത്തത്.
ചുവരും ജനാലകളും
മുളച്ചുവരാത്തത്.
ഓടാമ്പലും താക്കോല്‍പ്പഴുതും
ഉപേക്ഷിച്ചുപോയത്.
നോക്കുമ്പോഴെനിക്ക് കാണണം
എന്നും മലകള്‍ക്കിടയിലൂടെ
നീ ഉദിച്ചുവരുന്നത്.
ഞാനൊഴുക്കിക്കൊണ്ടുവന്ന
എന്‍റെ കടലാസ് കപ്പലും
കാണണം. ഒരു നാള്‍
ഈ വ്യാളിയെയും കൊണ്ട്
ഞാന്‍ കടലുകള്‍ കടക്കും.
അപ്പോഴേക്കും
തുറമുഖത്തെയപ്പാടെ
നിന്‍റെ കടലെടുക്കട്ടെ.

08 March, 2011

എക്കാലത്തെയും പൂമരം



ഇതാ ഇവിടെയായിരുന്നു.
നിറയെ പൂത്തിരുന്ന ആ മരം.
അതെക്കാലവും പൂത്തുനില്‍ക്കുമെന്ന്
വ്യാമോഹിച്ച കാലമുണ്ടായിരുന്നു
എന്ന് ഇപ്പോഴും ഓര്‍ക്കുന്നത്
എന്തു കൊണ്ടെന്നാല്‍:

നിലാവു പൂത്തിറങ്ങുന്ന
രാത്രിയിലതു
വെളുത്ത പൂക്കളുമായി
രാത്രി മുഴുവന്‍ കാവല്‍ നിന്നിരുന്നു.
ഈ രാത്രി ഒരിക്കലും
അണയില്ലെന്നു വെറുതെ
കൊതിപ്പിച്ചുകൊണ്ടിരുന്നു.
നമ്മള്‍ വെളുത്ത പൂക്കണ്ണില്‍
നോക്കി രാവിനോട്
എന്തൊക്കെയാ പറഞ്ഞിരുന്നതെന്ന്
ഇപ്പോള്‍ നമുക്ക്
ഓര്‍ത്തെടുക്കാനാവുന്നുമില്ല.
പറഞ്ഞതൊക്കെ അത്രയും
അയഥാര്‍ഥമായിരുന്നു.
നമ്മള്‍ എക്കാലവുമിങ്ങനെ
പ്രണയിച്ചുകൊണ്ടിരിക്കും
എന്നത് എത്ര
അകാല്‍പ്പനികവും
ആഢംബരവുമായിരുന്നു.
അന്നു രാത്രിക്കപ്പുറം
ഏതോ കുഞ്ഞ് വിശന്നുകരഞ്ഞത്
എത്ര ലാഘവത്തോടെയാണ്
നമ്മള്‍ കേള്‍ക്കാതിരുന്നത്.

കുയിലുകള്‍ വന്നു പകലിനെ
കൂകിയുണര്‍ത്തിയ കാലത്ത്
ഈ മരം മുഴുക്കെ
ചുവന്നു പൂത്തിറങ്ങിയിരുന്നു.
അതിനു കീഴില്‍ നിന്നു
നിനക്കും മുഖത്ത്
അരുണിമ പടര്‍ന്നിരുന്നു.
ഒരു ചുവന്ന പൂമ്പൊടി
നിന്‍റെ മാറില്‍ നിന്നു
ഞാന്‍ തൊട്ടെടുത്തപ്പോള്‍
നീ മറ്റൊരു ചുവന്ന പൂവായി.
പകലിനു പുറത്തു
ചോര പൊടിഞ്ഞതൊക്കെയും
എത്ര ലാഘവത്തോടെയാണ്
നമ്മള്‍ കാണാന്‍ മടിച്ചിരുന്നത്.
പൂക്കണ്ണില്‍ നിന്നോരോ
ചുവന്ന നോട്ടത്തെ
നോക്കാതിരിക്കാന്‍
അപ്പോഴേക്കും നമ്മളെത്ര
വിദഗ്ദ്ധമായി പഠിച്ചിരുന്നു.

വെയില്‍ കത്തിയ കാലത്ത്
മരം മഞ്ഞപ്പൂക്കളായി
പെയ്തിറങ്ങുമെന്ന്
നമുക്കറിയാമായിരുന്നു.
നമ്മുടെ മഞ്ഞപ്പൂക്കാലമെന്നു
പ്രണയിച്ച് നമ്മള്‍ പരസ്പരം
ഒറ്റുകൊടുക്കുകയായിരുന്നില്ല.
മറിച്ച്, പരസ്പരം
ഓടിയകലുകയായിരുന്നു.
പരസ്പരം മറക്കുകയായിരുന്നു.
പരസ്പരം മറച്ചുപിടിക്കുകയായിരുന്നു.

ഒരു മരത്തിനും എക്കാലവും
എന്നത്തേയും പോലെ
പൂത്തുനില്‍ക്കാനാവില്ലെന്നു
പരസ്പരം ഓര്‍മിച്ചതും
അതിനും പിന്നീടെപ്പോഴോ.
ഇതാ ഇവിടെയായിരുന്നു.
നിറയെ പൂത്തിരുന്ന ആ മരം.
ഹൃദയത്തിലെവിടെയോ
തൊട്ട് അതിപ്പോള്‍
നമ്മള്‍ ഓര്‍ക്കാന്‍
ശ്രമിക്കുകയായിരുന്നിരിക്കണം.
അതിനെക്കുറിച്ച്
ഇപ്പോഴോര്‍ത്തതും
മറ്റൊന്നും കൊണ്ടായിരിക്കില്ല.

07 March, 2011

ആ മീന്മുള്ള് ഉടയ്ക്കാതെ
മാറ്റി വച്ചേക്കുക.
എനിക്കിനിയും
ഒരു മീനായി
നീന്തേണ്ടതുണ്ട്.
ഓര്‍മയിലെ ആ ഒരു
തുള്ളി വെള്ളവും
ബാക്കിവച്ചേക്കണം.
അതിനെയൊരു കടലായി
നീട്ടിയൊഴിച്ചു
പരത്തേണ്ടതുണ്ട്.

Followers