25 November, 2009

ജീവിതത്തോട് ഒന്നു രണ്ടു പരിഭവങ്ങള്‍


ഞാനും മരണവും കൂടി ജീവിതമേ

നിന്നെയൊരു തണ്ടിലേറ്റി

നീങ്ങുമ്പോഴാവണം

വഴിവക്കിലാരോ പറഞ്ഞത് :

"കഷ്ടം, ഈ ജീവിതമിങ്ങനെ

തണ്ടോളമായാല്‍

താനെന്നു വിളിക്കണോ അതോ

തണ്ടിലേറ്റി നടത്തണോ? ".


ഒറ്റത്തണ്ട് പാലത്തില്‍ ,

ദുരന്ത നാടകത്തിന്റെ നിഴല്‍

കണ്ടാവണം നീ കുതറിയതും

ഒഴുക്ക് വെള്ളപ്പിടച്ചിലില്‍ നിന്നു

ആ മരണം അതൊന്നു മാത്രം

നീന്തി കരപറ്റിയതും.


ജീവിതമേ, നിന്നെയും കൊക്കിലാക്കി

കണ്ണില്‍ മഴവില്ല് കുത്തുന്ന

മായക്കാഴ്ച്ചയിലങ്ങനെ

ഇരിക്കുമ്പോഴാകണം പൊന്നേ,

അങ്ങ് താഴെ പ്രലോഭനങ്ങള്‍ക്ക്

വാലു മുളച്ചതും ശബ്ദമുയര്‍ന്നതും.

ഒരു പാട്ട് ഒരു പാട്ടുമാത്രമെന്നു

ആരോ കൊതിപ്പിച്ചതും.


മനസ്സിന്റെ കാമനകളിലേക്ക്

കൊക്ക് പിളര്ത്തുമ്പോള്‍

ഓര്മത്തെറ്റ് പോലെ

നീയടര്‍ന്നു വീണതും.

ആരോ നിന്നെ റാഞ്ചുന്നത് കണ്ടും

ആസക്തികള്‍ ചുറ്റും ചിനക്കുന്നത്

കേട്ടും വെറുതെ ഞാനിരിക്കുന്നതും.



No comments:

Post a Comment

Followers