26 November, 2009

തനിച്ച് ഉരുവിടേണ്ടുന്ന പ്രാര്‍ത്ഥനകള്‍



കുളിക്കാന്‍ പുഴയിലേക്കുള്ള വഴിയില്‍ നമ്മള്‍ അലയുന്നതിന്റെ വേവലാതികളെ കുറിച്ചു വാതോരാതെ സംസാരിച്ചെന്നിരിക്കും. മീനുകള്‍ കടലോളം നീന്തിച്ചെന്നു ഉപ്പുവെള്ളത്തില്‍ തൊടുന്നതിനെ കുറിച്ചാവും ഒരാള്‍ പറഞ്ഞിട്ടുണ്ടാവുക. അതിന്റെ ചെകിളയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുപ്പു പരല്‍ അപ്പോള്‍ മനസില്‍ ഓര്ത്തെന്നിരിക്കും. നീന്താനുള്ള ദൂരത്തെ കുറിച്ചു ഒരു കുഞ്ഞു മീന്‍ ആഹ്ലാദിക്കുന്നതും വെള്ളത്തിന്റെ അറിവുകള്‍ അതിന് മുന്നില്‍ താനേ തുറക്കുന്നതും സ്വപ്നം കാണും. 'ദൈവമേ, കഷ്ടം ഈ പക്ഷികള്‍ക്കൊന്നും മീനുകളെപ്പോലെ നീന്താനാവില്ലല്ലോ' എന്ന് കുഞ്ഞു പെങ്ങള്‍ സങ്കടപ്പെടുന്നതിന്റെ പൊരുള്‍ ആര്‍ക്കാണ് അറിയാവുന്നത്?. 'പക്ഷികളെ ആരും ചൂണ്ടയില്‍ കോര്‍ത്ത്‌ പോവരുതേ' എന്നവള്‍ പ്രാര്ത്തിക്കുകയാവും. വെള്ളത്തിനടിയില്‍ ഒഴുക്കിന്റെ അര്‍ത്ഥങ്ങള്‍ ഒന്നും ആദ്യമേ പിടികിട്ടിയെന്ന് വരില്ല. വിലാപങ്ങളോരോന്നു വന്നു ഓരോരോ വഴിയില്‍ നമ്മെ വഴിതെറ്റിച്ച് കൂട്ടിക്കൊണ്ടു പോകുന്നത് എത്ര ശ്രദ്ധിചിരുന്നാലും മനസ്സിലായെന്നു വരില്ല. 'ഒരു ചൂണ്ടക്കുരുക്കില്‍ നിന്നു രക്ഷപ്പെടുത്തേണമേ' എന്നല്ല കുഞ്ഞുപെങ്ങള്‍ പ്രാര്‍ത്ഥി ച്ചിട്ടുണ്ടായിരിക്കുക. 'ഓര്‍മകളുടെ പായലില്‍ പ്രലോഭിപ്പിക്കപ്പെട്ടു പോവരുതേ' എന്നുമാവില്ലെന്ന് ആര്‍ക്കാണറിയാവുന്നത്. തിരിച്ചുനടക്കുമ്പോള്‍ സംസാരിക്കാന്‍ ഒന്നുമുണ്ടാവില്ല. പ്രാര്‍ത്ഥനകളെ അപ്പോഴേക്കും മീനുകള്‍ അപ്പാടെ തിന്നുതീര്ത്തിരിക്കും.

No comments:

Post a Comment

Followers